2013 ജൂലൈ 27, ശനിയാഴ്‌ച

ആട് പട്ടിയാകുന്ന വിധം

സമുദ്രാ ബാറിലെ നിയോണ്‍ വെളിച്ചം. 
തണുത്ത തിരകളിൽ ലഹരിയുടെ നീലനിറമുള്ള കുമിളകൾ 
ഒരു വട്ടമേശയ്ക്ക് ചുറ്റും അവർ മൂന്നുപന്നികൾ 
ആഗോള ചർച്ചയിലാണ്.

ഇടയ്ക്കൊരു ലൈറ്റെർ ചോദിച്ചോ,
ആവശ്യമില്ലാതെ പുറത്തെ 
ചൂടിനെക്കുറിച്ച് വേവലാതിപ്പെട്ടോ 
ആരെങ്കിലുംചെന്ന് ശല്യം ചെയ്യുന്നത് ഇഷ്ടമാകണമെന്നില്ല..  

തൊട്ടടുത്ത ടേബിളിൽ ഒറ്റയ്ക്കിരിക്കുന്നത് 
ഒരു നാടൻ കുട്ടനാടാണ്;പ്യൂർ വെജിറ്റേറിയൻ.  

ചർച്ച പുരോഗമിക്കുകയാണ്,
 'ഷേവോണ്‍ സൗലാക്കി' 
എന്ന വിശിഷ്ടമായ മട്ടൻകറിയെക്കുറിച്ച്
കൂടുതൽ സംസാരിക്കാനുണ്ട് ഒരാൾക്ക്‌, 
അതിൻറെ റെസിപ്പിയിൽ തുടങ്ങുന്നതിനുമുമ്പ് 
ഏതോ മലപ്പുറം താത്തയുടെ  
വെളുവെളുത്ത ആട്ടിൻകാൽ 
ആരോ എടുത്ത് മേശപ്പുറത്ത് വെച്ചു.. 
മൂവരും തൊട്ടും തലോടിയും മണത്തും രുചിച്ചും 
കുടിച്ചുകൊണ്ടിരുന്നപ്പോൾ 
അടുത്ത മേശയിൽ നിന്നും 
'ആന്ത്രപോഫാഗികൾ' എന്ന ഒരു പിറുപിറുപ്പിനൊപ്പം
അസഹ്യമായ ബീഡിപ്പുക പരന്നു 
ഒരുതരം തൊഴിലാളി സമരത്തിൻറെ 
അപരിഷ്കൃത ഗന്ധം, അസഹിഷ്ണുത. 

ആരോ പറഞ്ഞു
"അത് ആടല്ല പട്ടിയാണ്"

ഇപ്പോൾ ചർച്ച 
പട്ടിയിറച്ചിയെ കുറിച്ചാണ്. 
ഫിലിപ്പീനികളുടെ 
'വെഡ്ഡിങ്ങ് സ്റ്റൈൽ സ്റ്റ്യൂവ്ഡ് ഡോഗ്'
കൂടുതൽ ചർച്ചാവിഷയമായില്ല. 
ആപ്പോഴേക്കും അവരുടെ ഇഷ്ട ഭക്ഷണമായ 
പുഴുങ്ങിയ പെരിച്ചാഴി ചർച്ചയുടെ
തീന്മേശയിലേക്ക്‌ കയറിവന്നു. 
അതിൻറെ പുറംതൊലി വലിച്ചു കളഞ്ഞപ്പോൾ കണ്ട 
വെള്ളത്തിലഴുകിയ ശവങ്ങളുടെ 
ആവിപറക്കുന്ന വെളുപ്പുനിറം 
നിലയ്ക്കാത്ത ഒക്കാനത്തിന് കാരണമായി. 

അപ്പുറത്ത് നിന്നും 
അടക്കിയ ഒരു ചിരി 'മൈര്' എന്ന ആത്മഗതം..

മൂന്നുപേരും നിഷ്പക്ഷമായ ഒരു തീരുമാനത്തിലെത്തി.
"ഇത് ആടല്ല പട്ടി തന്നെ, തനി നാടൻ കൊടിച്ചിപ്പട്ടി "
ഒരു കൂട്ടച്ചിരി പരസ്പരം കയ്യടിച്ചു.. 

അപ്പോൾ ആട് 
വെറുതെ മേശമേൽ കയറി നിന്നു 
അലസമായി വീണുകിടക്കുന്ന 
ചെവി ചെറുതാക്കി, കുത്തനെ നിർത്തി. 
കൊമ്പുകൾ ഉള്ളിലേക്ക് വലിച്ച് ഒളിച്ചുവെച്ചു. 
വാല് കുറച്ചുകൂടി നീട്ടി ചോദ്യചിഹ്നം പോലെ വളച്ചു 
മുൻകാലുകളിൽ ഒതുങ്ങി 'റ' എന്ന് കുനിഞ്ഞ്
മൂന്നുവട്ടം ഡിജിറ്റൽ സൗണ്ടിൽ ആഞ്ഞുകുരച്ചു..... 

ഓ.. ഇപ്പോൾ എന്തൊരു നിശബ്ദത. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ