സൈതലവി നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ ചൂണ്ടുവിരലുകൊണ്ട് വടിച്ചെടുത്ത് കുടഞ്ഞുകളഞ്ഞു. പരസ്പരം പിണഞ്ഞുപോയിരുന്ന ഒരു ചാറ്റല്‍മഴയും ഉച്ചക്കാറ്റും അയാളെ മറികടന്ന് തിരകളിലേക്ക് പാഞ്ഞുപോയി. അസൈനാര്‍ വരുമോ? അയാള്‍ ആരോടെന്നില്ലാതെ ചോദിച്ചു. തീര്‍ച്ചയായും വരും. ഉത്തരവും അയാള്‍ തന്നെ പറഞ്ഞു.
കോയപ്പറമ്പ് ലക്ഷംവീട് കോളനിയില്‍ അക്കൊല്ലം യത്തീംഖാനയില്‍ നിന്നും ഒളിച്ചോടിയവര്‍ അസൈനാര്‍ എന്ന ഞാനടക്കം മൂന്നുപേരായിരുന്നു. മറ്റു രണ്ടുപേര്‍ സൈതലവിയും മുഹമ്മദ് ശാഫിയുമാണ്.
കോളനിയില്‍ മൊത്തം നാല്‍പ്പത്തിയഞ്ചു വീടുകളായിരുന്നു അക്കാലത്ത്. വീടുകള്‍ എന്നാല്‍ ഇ.എം.എസിന്‍റെ കാലത്തോ മറ്റോ സമചതുരാകൃതിയില്‍ മുറിച്ചുകിട്ടിയ നാലുസെന്‍റുകളില്‍ നിറഞ്ഞു കിടക്കുന്ന കട്ടപ്പുരകളായിരുന്നു. ഓരോ വീടിനെയും നെടുകെ മുറിക്കുന്ന ഒരു വലിയ ചുമരു കാണും. അതിന്‍റെ രണ്ടു ഭാഗത്തും ഏതു സമയത്തും സംഭവിച്ചേക്കാവുന്ന ഒരു ആഭ്യന്തരയുദ്ധത്തിന്‍റെ സാദ്ധ്യതകള്‍ ഇടയ്ക്കിടെ തെളിയിച്ചുകൊണ്ട് രണ്ടു ശത്രുരാജ്യങ്ങള്‍ പോലെ ഓരോ കുടുംബം വര്‍ഷങ്ങളായി താമസിക്കുന്നുണ്ടാവും. തൊട്ടപ്പുറം നടക്കുന്ന ജനനമോ മരണമോ ഒരു വിഷയമേ ആയിരുന്നില്ല, ആര്‍ക്കും. മുമ്പെന്നോ കുമ്മായം തേച്ചു വെളുപ്പിച്ചിരുന്ന ചുമരുകളിള്‍ കരിയും പുകയും മുറുക്കാന്‍ തുപ്പലുകളും പതിഞ്ഞ് പ്രാചീനമായ ഗുഹാചിത്രങ്ങളെ അനുസ്മരിപ്പിക്കും. ഓരോ വീടിന്‍റെയും രണ്ടു ചെറിയ മുറ്റങ്ങളില്‍ അരികുപറ്റി ചെറുനാരകം, മധുരപ്പുളി, ചാമ്പ തുടങ്ങിയ അധികം ഉയരമില്ലാത്ത ചെടികള്‍ പൂത്തും കായ്ച്ചും ഞെളിഞ്ഞു നില്‍ക്കുന്നത് കാണാം. പച്ചമുളക്, കാന്താരി, വഴുതന എന്നിവയൊക്കെ വിവിധ നിറങ്ങളില്‍ കായ്ച്ചു നില്‍ക്കുന്നത് അത്ര കൃത്യമായി ഇപ്പൊഴും ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ട്. വീടുകള്‍ക്ക് നടുവിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളിലൂടെ ആല്‍മരങ്ങളുടെ ഫോസിലുകള്‍ പോലെ ഒരു പാട് ശിഖരങ്ങള്‍ പടര്‍ന്നു കിടക്കുന്ന നടപ്പുവഴികള്‍ കാണാം. കാലങ്ങളായി നടന്നു തേഞ്ഞ വഴികള്‍ ഏതിരുട്ടിലും തെളിഞ്ഞു കിടക്കും. മദിച്ചു തളര്‍ന്ന വൈകുന്നേ രങ്ങളിലേക്ക് രാത്രി കറുത്ത് തുടങ്ങുമ്പോള്‍ അരണ്ട ചിമ്മിനി വിളക്കുകള്‍ തെളിയാന്‍ തുടങ്ങും. അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ചെറിയ ചെറിയ കുപ്പികളുമായി ചുറ്റുവട്ടത്തെ പണക്കാരുടെ വീടുകളിലേക്ക് മണ്ണെണ്ണ കടം വാങ്ങാന്‍ നടക്കും. ഒരിക്കലും കിട്ടില്ല എന്നറിയാമായിരുന്നിട്ടും എന്തിനാണ് ഉമ്മ എന്നെയിങ്ങനെ നിത്യവും പറഞ്ഞയക്കുന്നത് എന്നതിന്‍റെ ഉത്തരം കാലിക്കുപ്പിയുമായി തിരികെ വരുമ്പോള്‍ അടുക്കളവഴി ഇറങ്ങിപ്പോകുന്ന അറവുകാരന്‍ മമ്മാലിക്ക തരാറുണ്ടായിരുന്നു. സന്ധ്യാസമയത്താണ് കോളനിയില്‍ അതിര്‍ത്തി യുദ്ധങ്ങള്‍ ആരംഭിക്കുക. വെടിമറിയം, മഞ്ഞക്കുഞ്ഞാത്തു, ഇരുമ്പ് കല്യാണി തുടങ്ങിയ പോരാളികള്‍ രംഗത്തിറങ്ങിയാല്‍ അവിടെ മാലപ്പടക്കത്തിനു തീകൊടുത്ത പ്രതീതിയായിരിക്കും. ആ സമയത്ത് കോളനിയിലെ യുവാക്കള്‍ ഒളിഞ്ഞിരുന്നു വീക്ഷിക്കാന്‍ കാരണം ക്ലൈമാക്സില്‍ പരസ്പരം മുണ്ട്പൊക്കി വെളുത്ത കുണ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നത് കാണാനായിരിക്കണം.
കടല്‍ക്കരയിലെ വാടകക്കുതിരകള്‍ ഓടുകയല്ല, വളരെമെല്ലെയാണ് സഞ്ചരിക്കുന്നത്. കുതിരക്കാരന് അവയുടെ പുറത്തിരിക്കുന്ന കുട്ടികളുടെ സുരക്ഷയില്‍ നല്ല ശ്രദ്ധയുണ്ട്. പക്ഷേ, ഒരിക്കല്‍ കയറിയ കുട്ടികള്‍ പിന്നീടൊരിക്കലും കയറുമെന്ന് തോന്നുന്നില്ല. ഇത്ര പതിയെ നടക്കുന്ന കുതിരകളെ അവര്‍ക്ക് ഇഷ്ടമാവണമെന്നില്ല, തിരകള്‍ക്ക് എന്തൊരു വേഗതയാണ്! ആ ചെറിയ കുട്ടി എത്രാമത്തെ ഐസ്ക്രീമാണിത്? അയാള്‍ വെറുതെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു.
അസൈനാര്‍ തീര്‍ച്ചയായും വരും. എങ്ങനെയാണ് അവന് വരാതിരിക്കാന്‍ പറ്റുക. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തമ്മില്‍ കാണാം എന്ന് ഉറപ്പുകിട്ടിയ ഒരു ദിവസമാണിന്ന്. തന്നെപ്പോലെതന്നെ അവനും വളരെ ആകാംക്ഷ നിറഞ്ഞ ഒരു ദിവസം തന്നെയാവില്ലേ ഇന്ന്. ഇത്രയും വര്‍ഷങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ അത്രവലിയ ഒരു കാലയളവൊന്നുമല്ല. ഓര്‍മ്മകളില്‍ ഒരുപാടൊന്നും ചികയേണ്ടിവരുന്നില്ല ഒന്നും. എല്ലാം ഈ കടല്‍ പോലെ അത്രയ്ക്ക് അടുത്തുതന്നെയുണ്ട്.
കോയപ്പറമ്പ് ലക്ഷംവീട് കോളനിയില്‍ അക്കൊല്ലം യത്തീംഖാനയില്‍ നിന്നും ഒളിച്ചോടിയവര്‍ അസൈനാര്‍ എന്ന ഞാനടക്കം മൂന്നുപേരായിരുന്നു. മറ്റു രണ്ടുപേര്‍ സൈതലവിയും മുഹമ്മദ് ശാഫിയുമാണ്.
കോളനിയില്‍ മൊത്തം നാല്‍പ്പത്തിയഞ്ചു വീടുകളായിരുന്നു അക്കാലത്ത്. വീടുകള്‍ എന്നാല്‍ ഇ.എം.എസിന്‍റെ കാലത്തോ മറ്റോ സമചതുരാകൃതിയില്‍ മുറിച്ചുകിട്ടിയ നാലുസെന്‍റുകളില്‍ നിറഞ്ഞു കിടക്കുന്ന കട്ടപ്പുരകളായിരുന്നു. ഓരോ വീടിനെയും നെടുകെ മുറിക്കുന്ന ഒരു വലിയ ചുമരു കാണും. അതിന്‍റെ രണ്ടു ഭാഗത്തും ഏതു സമയത്തും സംഭവിച്ചേക്കാവുന്ന ഒരു ആഭ്യന്തരയുദ്ധത്തിന്‍റെ സാദ്ധ്യതകള്‍ ഇടയ്ക്കിടെ തെളിയിച്ചുകൊണ്ട് രണ്ടു ശത്രുരാജ്യങ്ങള്‍ പോലെ ഓരോ കുടുംബം വര്‍ഷങ്ങളായി താമസിക്കുന്നുണ്ടാവും. തൊട്ടപ്പുറം നടക്കുന്ന ജനനമോ മരണമോ ഒരു വിഷയമേ ആയിരുന്നില്ല, ആര്‍ക്കും. മുമ്പെന്നോ കുമ്മായം തേച്ചു വെളുപ്പിച്ചിരുന്ന ചുമരുകളിള്‍ കരിയും പുകയും മുറുക്കാന്‍ തുപ്പലുകളും പതിഞ്ഞ് പ്രാചീനമായ ഗുഹാചിത്രങ്ങളെ അനുസ്മരിപ്പിക്കും. ഓരോ വീടിന്‍റെയും രണ്ടു ചെറിയ മുറ്റങ്ങളില്‍ അരികുപറ്റി ചെറുനാരകം, മധുരപ്പുളി, ചാമ്പ തുടങ്ങിയ അധികം ഉയരമില്ലാത്ത ചെടികള്‍ പൂത്തും കായ്ച്ചും ഞെളിഞ്ഞു നില്‍ക്കുന്നത് കാണാം. പച്ചമുളക്, കാന്താരി, വഴുതന എന്നിവയൊക്കെ വിവിധ നിറങ്ങളില്‍ കായ്ച്ചു നില്‍ക്കുന്നത് അത്ര കൃത്യമായി ഇപ്പൊഴും ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ട്. വീടുകള്‍ക്ക് നടുവിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളിലൂടെ ആല്‍മരങ്ങളുടെ ഫോസിലുകള്‍ പോലെ ഒരു പാട് ശിഖരങ്ങള്‍ പടര്‍ന്നു കിടക്കുന്ന നടപ്പുവഴികള്‍ കാണാം. കാലങ്ങളായി നടന്നു തേഞ്ഞ വഴികള്‍ ഏതിരുട്ടിലും തെളിഞ്ഞു കിടക്കും. മദിച്ചു തളര്‍ന്ന വൈകുന്നേ രങ്ങളിലേക്ക് രാത്രി കറുത്ത് തുടങ്ങുമ്പോള്‍ അരണ്ട ചിമ്മിനി വിളക്കുകള്‍ തെളിയാന്‍ തുടങ്ങും. അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ചെറിയ ചെറിയ കുപ്പികളുമായി ചുറ്റുവട്ടത്തെ പണക്കാരുടെ വീടുകളിലേക്ക് മണ്ണെണ്ണ കടം വാങ്ങാന്‍ നടക്കും. ഒരിക്കലും കിട്ടില്ല എന്നറിയാമായിരുന്നിട്ടും എന്തിനാണ് ഉമ്മ എന്നെയിങ്ങനെ നിത്യവും പറഞ്ഞയക്കുന്നത് എന്നതിന്‍റെ ഉത്തരം കാലിക്കുപ്പിയുമായി തിരികെ വരുമ്പോള്‍ അടുക്കളവഴി ഇറങ്ങിപ്പോകുന്ന അറവുകാരന്‍ മമ്മാലിക്ക തരാറുണ്ടായിരുന്നു. സന്ധ്യാസമയത്താണ് കോളനിയില്‍ അതിര്‍ത്തി യുദ്ധങ്ങള്‍ ആരംഭിക്കുക. വെടിമറിയം, മഞ്ഞക്കുഞ്ഞാത്തു, ഇരുമ്പ് കല്യാണി തുടങ്ങിയ പോരാളികള്‍ രംഗത്തിറങ്ങിയാല്‍ അവിടെ മാലപ്പടക്കത്തിനു തീകൊടുത്ത പ്രതീതിയായിരിക്കും. ആ സമയത്ത് കോളനിയിലെ യുവാക്കള്‍ ഒളിഞ്ഞിരുന്നു വീക്ഷിക്കാന്‍ കാരണം ക്ലൈമാക്സില്‍ പരസ്പരം മുണ്ട്പൊക്കി വെളുത്ത കുണ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നത് കാണാനായിരിക്കണം.
യതീംഖാനയില്‍ നിന്നും ഒളിച്ചോടിയവരില്‍ മുഹമ്മദ് ഷാഫിയെ മൂന്നുദിവസം കഴിഞ്ഞ് കാലും കയ്യും കെട്ടിയിട്ട് ഓട്ടോറിക്ഷയില്‍ ഇട്ട് തിരിച്ചു കൊണ്ടുപോയിരുന്നു. മമ്മാലിക്കയാണ് അതിന് മുന്‍കൈയെടുത്തിരുന്നത്. മമ്മാലിക്ക ഷാഫിയുടെ മൂത്താപ്പയാണ്. കോളനിയിലെ പഞ്ചായത്ത് കിണറില്‍ പോത്ത് വീണപ്പോള്‍ അയാളാണ് ഇറങ്ങിയെടുത്തിരുന്നത്. സൈക്കിള്‍ ബാലന്‍സുകാരന്‍ ബാബുക്കാക്കും കിണറു കുഴിക്കുന്ന പപ്പേട്ടനും ഒക്കെ ഭയങ്കര പേടിയായിരുന്നു, കിണറിലിങ്ങാന്‍. മൂന്നോ നാലോ ദിവസം പോത്ത് കിണറില്‍ കിടന്ന് മുക്രയിട്ടു. രാത്രി ഉമ്മയുടെ പള്ളയ്ക്കു പറ്റിക്കിടക്കുമ്പോള്‍ കേള്‍ക്കാമായിരുന്നു പോത്തിന്‍റെ പുകില്. കുട്ടികളാരും കിണറിന് അടുത്തുപോകില്ല. അറ്റ വേനല്‍ക്കാലമായിരുന്നു. ആകെയുള്ള വെള്ളത്തിന്‍റെ സ്രോതസും നിലച്ചുപോയ അവസ്ഥ. അപ്പൊഴാണ് വീരാജ് പേട്ടയില്‍ കന്നുകാലികളെ കൊണ്ടുവരാന്‍ പോയ മമ്മാലിക്ക എത്തുന്നത്. ഒരു വൈകുന്നേരം. അങ്ങനെ ബാബുക്കയും പപ്പേട്ടനുമടക്കം അഞ്ചാറുപേരെ വിളിച്ചുകൂട്ടി കമ്പയും കോണിയുമൊക്കെ കൊണ്ടുവന്ന് പോത്തിനെ കരയ്ക്കെടുത്ത ഒരു സീന്‍ ഉണ്ട്, മനസ്സില്‍ ഇപ്പോഴും. അന്ന് രാത്രിയും മമ്മാലിക്ക വീട്ടില്‍ വന്നിരുന്നു. ഉമ്മ എന്നോട് മാറിക്കിടക്കാന്‍ പറഞ്ഞപ്പോഴാണ് സാധുബീടി മണക്കുന്ന ഇരുട്ടിലേക്ക് ഞാന്‍ ഉണര്‍ന്നത്. എല്ലാം കഴിഞ്ഞ് പോകാന്‍ നേരത്ത് ചെക്കനെ നാളെതന്നെ പിടിച്ചുകെട്ടി യതീംഖാനയില്‍ കൊണ്ടാക്കണം എന്ന്‍ അയാളോട് ഉമ്മ പറയുന്നത് കേട്ടു. അന്നുരാത്രിയായിരുന്നു ഉമ്മയുടെ തലയിണക്കടിയില്‍ നിന്നും പോത്തിറച്ചി മണക്കുന്ന മുപ്പതുരൂപയും എടുത്ത് ഞാന്‍ പോകുന്നത്. പൂഴിക്കടവുവരെ നടന്നുപോയി രാവിലെ അഞ്ചുമണിയുടെ ഹരിദാസ് ബസ്സിനുകയറി കണ്ണൂരേക്ക് നാടുവിടുകയായിരുന്നു.
ഒന്നുരണ്ടു മാസം ബസ്സ്റ്റാന്റിലെ ഹില്‍ട്ടന്‍ ഹോട്ടലിലായിരുന്നു പണി. അങ്ങനെ ഒരു ദിവസം ഉമ്മയെക്കാളും സൈതലവിയെ കാണാനുള്ള കലശലായ പൂതി മൂത്തപ്പോള്‍ നാട്ടിലേക്കു തിരിച്ചുപോയി. അന്ന് ഉമ്മയ്ക്ക് നൂറുരൂപ കൊടുത്തിരുന്നു. ഇനി മമ്മാലിക്കയെ അടുപ്പിക്കരുത് ഇങ്ങനെ ഞാന്‍ ഇടയ്ക്കിടെ പൈസ കൊണ്ടുതരും എന്നു പറഞ്ഞപ്പോള്‍ ഉമ്മ കണ്ണുനിറച്ച് എന്നെ ചേര്‍ത്തു പിടിച്ചതും , ഇനി അവിടെത്തന്നെ പോയി നിന്നോളൂ എന്ന് സമ്മതം തന്നതും ഓര്‍മ്മയിലുണ്ട്. തിരിച്ചുപോകുമ്പോള്‍ സൈതലവിയേയും കൂടെ കൊണ്ടുപോകാന്‍ പറഞ്ഞു അവന്‍റെ ഉമ്മ. അത്ര സന്തോഷിച്ച മറ്റൊരു ദിവസം ഏതാണെന്നറിയില്ല. അന്ന്‍ ആദ്യമായിട്ടായിരുന്നു അവന്‍ കണ്ണൂര് കാണുന്നത്. ഞാന്‍ അവനെ ടാക്കീസില്‍ കയറ്റി സിനിമ കാണിച്ചു കൊടുത്തു; ഇരുപതാം നൂറ്റാണ്ട്. അന്നാണ് രണ്ടുപേരും കൂടി റെയില്‍വേ സ്റ്റേഷനടുത്തെ കോര്‍ണിഷ് ഹോട്ടലില്‍ പണിക്കു കയറുന്നത്. അന്നുരാത്രി ഹോട്ടലിനുള്ളില്‍ കിടന്നുറങ്ങുമ്പോള്‍ ഉമ്മോ വെടി വെക്കാന്‍ വരുന്നേ, എന്നൊക്കെ നിലവിളിച്ചിരുന്നു അവന്‍.
ഹോട്ടലിലെ പണികളൊക്കെ വളരെ പെട്ടെന്നു തന്നെ സൈതലവി പഠിച്ചു കഴിഞ്ഞിരുന്നു. എല്ലാ പാത്രങ്ങളും കഴുകിത്തീര്‍ന്ന ഒരു പാതിരയ്ക്ക് ഉറങ്ങാന്‍ കിടന്നപ്പോള്‍ മേലാസകലം ചൊറിഞ്ഞു തടിച്ച അവനോട് ഞാന്‍ യതീംഖാനയില്‍ തന്നെ നിന്നാല്‍ മതിയായിരുന്നുവെന്നു തോന്നുന്നുണ്ടോ ഇപ്പോള്‍? എന്നു ചോദിച്ചിരുന്നു. ഇല്ല, ഇവിടെയാണ് നല്ലത്, നാസര്‍ ഉസ്താദിനെ പേടിക്കേണ്ടല്ലോ എന്നുപറഞ്ഞ് അവന്‍ ചുരുണ്ടുകിടന്നുറങ്ങി. ശരിയാണ്, അതൊരു പേടിസ്വപ്നം തന്നെയായിയിരിക്കും അവന്. ഹോസ്റ്റലിലെ നിരത്തിയിട്ട കട്ടിലുകളില്‍ ഉറക്കം വേരുപിടിക്കുമ്പോഴാണ് ഉസ്താദ് മെല്ലെ കയറിവരിക. അവിടെയുള്ള ഏറ്റവും കറുത്തുമെലിഞ്ഞ കുട്ടി ഞാനയിരുന്നത്കൊണ്ട് ഒരിക്കലും എനിക്കങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. പക്ഷേ, തടിച്ചു വെളുത്ത അവന്‍ മാത്രമായിരുന്നു പലപ്പോഴും ഇരയാവുക. വെളിച്ചം കെടുത്തിയാലും വെന്‍റിലേറ്റര്‍ വഴി അരിച്ചിറങ്ങുന്ന അരണ്ട വെട്ടത്തില്‍ എനിക്ക് എല്ലാം കാണാമായിരുന്നു. അവന്‍റെ പ്രതിരോധങ്ങളൊക്കെ ശ്വാസംമുട്ടി മരിച്ചുപോവുകയാണ് പതിവ്. പിറ്റേ ദിവസം കക്കൂസിലിരിക്കാന്‍ പോലും പറ്റാതെ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവന്‍ ക്ലാസിലിരിക്കുന്നത് ഒരിക്കലും മറക്കാന്‍ പറ്റാത്ത കാഴ്ചയായിരുന്നു. വെള്ളിയാഴ്ച്ചകളില്‍ അവന്‍ അലക്കാന്‍ കൊണ്ടുവരുന്ന വെളുത്ത ഒറ്റമുണ്ടില്‍ കൊഴുത്ത ശുക്ലവും ചോരയും കട്ടപിടിച്ചു കിടന്നിരുന്നു.
ഞാന്‍ ഒന്നുകൂടി അവനെ ട്രൈ ചെയ്തു നോക്കി, ബെല്ലടിക്കുന്നുണ്ട്. പക്ഷേ, പ്രതികരണമൊന്നും കാണുന്നില്ല. ഇനിയിപ്പോള്‍ ട്രെയിനോ മറ്റോ വൈകിക്കാണുമോ? കാത്തിരിക്കുക തന്നെ എന്തായാലും വരും. ഞാനൊരു പ്രതീക്ഷയുടെ കരിങ്കല്‍ കഷണത്തില്‍ സിഗെരെറ്റ് വലിച്ചും മടുത്തുപോയ കടലിലേക്ക് നോക്കിയും തനിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിനിടയില്‍ ഒരിക്കല്‍ പോലും നമ്മള്‍ ഉമ്മമാരെക്കുറിച്ച് സംസാരിച്ചിട്ടേയില്ല എന്നു തോന്നുന്നു. ഏതു നിമിഷവും ഉമ്മയുടെ കോന്തലയില്‍ തൂങ്ങി നടന്നിരുന്ന മൂന്നുമക്കളില്‍ മൂത്തവനായിരുന്നവല്ലോ അവന്‍. ഇളയത് രണ്ടു പെണ്‍കുട്ടികളായിരുന്നു. കൈച്ചുമ്മ എന്നായിരുന്നു അവന്‍റെ ഉമ്മയുടെ പേര്. പാരമ്പര്യമായി ചെറിയൊരു മാനസികാസ്വാസ്ഥ്യം അവര്‍ക്കും കിട്ടിയിരുന്നു. കൂട്ടത്തിലെ ഏറ്റവും ഇളയ കുട്ടിക്ക് അഞ്ചാംപനിവന്ന്‍ ബോധമില്ലാതെ തോളിലിട്ട് ദൂരെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൈച്ചുമ്മ നടന്നുപോയ ഒരു കഥ എന്‍റെ ഉമ്മ പറഞ്ഞുതന്നിരുന്നു. അവിടെയെത്തി ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് കുട്ടി മരിച്ചുപോയ വിവരം അവരറിഞ്ഞതത്രെ. അപ്പോള്‍ തന്നെ കുട്ടിയെ അതേപോലെ ചുമലില്‍ കിടത്തി നട്ടപ്പാതിരയ്ക്ക് നാട്ടിലെ ഹൈദ്രോസ് പള്ളിവരെ തിരിച്ചു നടന്നുവത്രേ കൈച്ചുമ്മ. അവന്‍റെ മറ്റേ പെങ്ങളൊക്കെ ഇപ്പോള്‍ എവിടെയായിരിക്കും? സറീന എന്നാണ് പേര്. നല്ല വെളുത്ത പെണ്‍കുട്ടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ